“ഡീ നീ ഒരുങ്ങിയോ?
ഞാനിറങ്ങട്ടെ .?”
” ഉം ഇറങ്ങിക്കോ….”
“നീ ഓക്കെയല്ലേ..?”
“നീ വാ റിയ….
ഞാനിവിടെ വെയിറ്റ് ചെയ്യാം”
ഫോൺ കട്ട് ചെയ്തു അലക്ഷ്യമായി ബെഡിലേക്കിട്ടു ഞാൻ.
മനസ്സുവല്ലാതെ തിളച്ചുമറിയുകയാണ്. കണ്ണാടിക്കുമുന്നിൽ നിൽക്കുമ്പോൾ തെളിഞ്ഞ പ്രതിബിംബത്തെ ആ ചില്ലുടച്ചുകൊണ്ടു തകർത്തുകളയാൻ തോന്നി.
‘എന്തൊരുക്കം …???? ഒരുങ്ങിക്കെട്ടിയെങ്ങോട്ടാണ്..?
‘കാമുകന്റെ കല്യാണത്തിന്…..!!!!
പോകുമ്പോൾ കയ്യിൽ കടിച്ച ആപ്പിളോ, തേപ്പുപെട്ടിയോ ഒന്നും കരുതിയിട്ടില്ല.
ഒന്ന് കണ്ണുനിറയെകാണണം, അത്രമാത്രം വേണ്ടുള്ളൂ.
കണ്ണുകളെഴുതാതെ, ചുണ്ടിൽ ചായം തേക്കാതെ , പൊട്ടുകുത്താതെ……
ആദ്യമായാണ് ഒരു കല്യാണത്തിന് പോകുന്നത്, മരിപ്പിനു പോണത് എത്രയോ ഭേദം, ഒരുവിധത്തിൽ മരിപ്പുതന്നെയാണ്.
പക്ഷേ ചിതയൊരുങ്ങുന്നതു മനസ്സിലാണെന്നുമാത്രം.
താഴെ വണ്ടിയുടെ ശബ്‌ദം കേട്ടപ്പോൾ മുറിപൂട്ടിയിറങ്ങി ഞാൻ.
എന്നെകണ്ടപ്പോൾ ഹെൽമെറ്റ് മുഖത്തുന്നൂരി റിയ.
“ഇതെന്ത് കോലമാണ് അച്ചു ?
ഇങ്ങനെ വേഷംകെട്ടിപോയിട്ടെന്തിനാ ?
നീ കരഞ്ഞുകൂവി നടക്കുവാണെന്നു അവനെ അറിയിക്കാനാണോ ..?
പോയേ തീരുമെന്ന് നീ വാശിപിടിച്ചപ്പോൾ ഞാൻ കരുതി പുറമേ കാണിക്കാൻ വേണ്ടിയെങ്കിലും നീ സന്തോഷം നടിക്കുമെന്നു ……,
ഇതിപ്പോ……….
നമുക്ക് പോണോ..? വണ്ടി ഫുൾ ടാങ്കാണ് വേറെവിടെക്കുവേണമെങ്കിലും കത്തിച്ചുവിടാം”
മറുപടിയൊന്നും പറയാതെ ഞാനവൾക്കു പുറകിലേക്കിരുന്നിരുന്നു.
കൈലാസ് ഓഡിറ്റോറിയതിനുമുന്നിലേക്കു വണ്ടികയറിച്ചെല്ലുമ്പോൾത്തന്നെ കണ്ടിരുന്നു , മുന്നിൽ വളച്ചുകെട്ടിയ ആർച്ചിനു ഇരുവശവും വധുവരന്മാരുടെ ചിത്രവും പേരുമെഴുതിയിരുന്നു.
വണ്ടിയൊതുക്കിയിറങ്ങുമ്പോൾ എന്റെ കയ്യിൽ റിയ മെല്ലെയിറുക്കിപിടിച്ചു.
അകത്തു നാദസ്വരത്തിന്റെയും കുഴൽമേളത്തിന്റെയും അകമ്പടിയോടെ മംഗളകർമത്തിനു സാക്ഷിയാകുവാൻ അനേകായിരങ്ങളെത്തിയിട്ടുണ്ട്.
അലങ്കരിച്ച മണ്ഡപത്തിനുനടുവിലായി വധുവിനെയും കാത്തു അക്ഷമയോടെയിരിക്കുന്ന ‘സിദ്ധാർത്ഥിനെ
കണ്ടപ്പോൾ എന്റെ ഹൃദയമിടിപ്പിന്റെ വേഗതകൂടുകയും, മറ്റാരെങ്കിലുമത് കേട്ടാലോ എന്നുപോലും ഞാൻ ഭയന്നു.
വീഡിയോ ലൈറ്റിന്റെയും അലങ്കാരവിളക്കുകളുടെയും പ്രകാശത്തിൽ അവന്റെ മുഖമൊന്നുകൂടി തിളങ്ങി.
‘ഇത്രയും ഭംഗിയുണ്ടായിരുന്നോ ഇവനു’ റിയയുടെ കൈകളിൽനിന്നുമെന്റെ കൈകളെ ഞാൻ സ്വതന്ദ്രയാക്കി.
സിദ്ധാർഥ് , പ്രണയത്തിന്റെ നിറഭേധങ്ങളെ കണ്ണിനുമുന്നിൽ കാട്ടിത്തന്നവൻ, മരണത്തിനു മാത്രമേ നമ്മെ പിരിക്കാനാവൂ എന്നോരായിരം തവണ ആവർത്തിച്ചവൻ…….
ഒന്ന് പിണങ്ങിയിരുന്നാൽ ഫോണിലേക്കുവരുന്ന മിസ്സ്‌കോളുകളുടെയെണ്ണം ഒറ്റ നമ്പറിൽനിന്നും ഇരട്ടസംഘ്യയിലേക്കു മാറിയിരുന്നകാലം.
പനിയൊന്നുവരുമ്പോൾ ‘നീ മഴനനഞ്ഞിട്ടാണെന്നു പറഞ്ഞു’ ശാസിച്ചൊടുവിൽ കണ്ണുകൾ ഈറനയിച്ചുകൊണ്ടു പനിച്ചൂടിനെ പോലും തോൽപ്പിച്ചവൻ…,
തനിച്ചിരിക്കാൻ ആഗ്രഹിച്ച നിമിഷങ്ങളിൽ അതിനനുവദിക്കാതെ നിഴലുപോലെ പിന്തുടർന്നൊടുവിൽ നീയില്ലാതെ വയ്യെന്ന് ചിന്തിപ്പിച്ചവൻ…..
കൂടെപഠിക്കുന്നവരെക്കുറിച്ചു ഒന്നിൽകൂടുതൽ തവണ പറഞ്ഞാൽ അസസ്‌ഥതയോടെ മുഖം തിരിക്കുന്നവൻ……
ഒടുവിൽ പ്രണയമത്തിന്റെ കൊടുമുടികൾ കീഴടക്കി അവനില്ലാതെ വയ്യന്നായപ്പോൾ കൈവിട്ടകന്ന് എന്റെ ജീവിതത്തെ തലകീഴായി മറിച്ചവൻ!!
അനുസരണക്കേടുകാട്ടി കൺകോണിലുരുണ്ടു കൂടിയ നീർകുമിളകൾ അവിടെയിനി സ്ഥലമില്ലാത്തതുപോലെയൊന്നൊന്നായി താഴേക്കുരുണ്ടു കവിളുകളിൽ നനവ് പടർന്നു.
“അച്ചു, ”
റിയ എന്റെ കൈകളിൽ മുറുക്കെ പിടിച്ചു.
വേദിയിലിരിക്കുന്ന ആളുകൾക്കിടയിൽ ഒരാരവം കേട്ടപ്പോൾ ഞാൻ മുഖമുയർത്തിനോക്കി, സർവാഭരണവിഭൂഷിതയായി അവനരുകിൽ നിൽക്കുന്ന പെൺകുട്ടിയിൽ കണ്ണുകളുടക്കി.
കാഴ്ചകളെ മങ്ങലേൽപ്പിക്കുന്ന കണ്ണുനീർത്തുള്ളികൾ ഞാൻ കയ്യെത്തിതുടച്ചുകളഞ്ഞു.
തെളിച്ചമാർന്നു കാണണം, ആ കൈകൾ കൊണ്ടവൻ മറ്റൊരുവളുടെ കഴുത്തിൽ താലിചാർത്തുന്നത്.
മേളക്കൊഴുപ്പ് മുറുകിയപ്പോൾ അവൾക്കുനേരെ ചെരിഞ്ഞു, മഞ്ഞച്ചരട് കോർത്തുകെട്ടിയപ്പോൾ എന്റെ കഴുത്തിൽ ഷാൾ മുറുകിയതുപോലെ അനുഭവപ്പെട്ടത് വെറും തോന്നലായിരുന്നോ…????
കണ്ണുകൾ നിറയുമ്പോഴും മനസ്സ് ശാന്തമായിരുന്നു, അല്ല നിർവികാരമായിരുന്നു, ഓർമകൾക്ക് മധുരമേറും തോറും യാഥാർഥ്യങ്ങൾക്കു കൈപ്പുകൂടുമെന്നു തിരിച്ചറിയുന്നു.
ചെക്കന്റെ കൈവിറക്കുന്നുണ്ടെന്നു മുൻപിലിരുന്നവർ പറഞ്ഞുചിരിച്ചപ്പോൾ മുഖത്തുവിരിഞ്ഞ ചിരിയിൽ പരിഹാസംകൂടിക്കലർന്നിരുന്നു.
‘ആളാരവങ്ങളില്ലാതെ , മുഹൂർത്തവും നല്ല സമയവും നോക്കാതെ അന്നൊരു പതിനൊന്നുമണി നേരത്തു എന്റെ കഴുത്തിലൊരു മഞ്ഞച്ചരട് കെട്ടിയിരുന്നപ്പോൾ വിറക്കാതിരുന്ന കൈകളെന്തേ ഇപ്പോൾ വിറച്ചിരിക്കുന്നു….????
ഒടുവിൽ ഇലയിലൊരുക്കിയ സദ്യ പരസ്പരം അങ്ങോട്ടുമിങ്ങോട്ടും ഉരുളകളാക്കി വായിൽവച്ചുകൊടുത്തു ഫോട്ടോക്ക് പോസ് ചെയ്യുന്നതുംകൂടി കണ്ടിട്ടാണ് അവിടെനിന്നും ഇറങ്ങിയത്.
“നിങ്ങൾ കഴിച്ചോ “എന്ന് ആവലാതിയോടെ പെണ്ണിന്റെ ‘അമ്മ വന്നന്വേഷിച്ചപ്പോൾ മാത്രം, മകളുടെ കല്യാണം ഓടിനടന്നു നടത്തുന്ന ആ അമ്മയോടും കാര്യമറിയാതെ വേഷംകെട്ടി നിൽക്കുന്ന ആ പെണ്കുട്ടിയോടുകൂടിയാണ് സഹതാപം തോന്നിയത്.
കഴിച്ചുവെന്ന് പറഞ്ഞവരുടെ കൂട്ടിപിടിച്ച കൈകളെ ചിരിയോടെ വിടുവിക്കുമ്പോൾ വിളിക്കാതെ വന്നു സദ്യയുണ്ടെന്നൊരു ചീത്തപ്പേരുകൂടി ഞാൻ സമ്പാദിക്കുകയായിരുന്നു.
ഇലയിൽ പപ്പടവും പഴവും ചേർത്ത് അടപ്രഥമൻ കുഴക്കുമ്പോൾ റിയപോലും അന്ധംവിട്ടിരുന്നു.
മനസ്സിൽ
മരിച്ചുപോയ കാമുകന്റെ ‘പതിനാറിന് വിളമ്പിയ പായസം കണക്കെ അത് കഴിച്ചെണീക്കുമ്പോൾ ‘
അവനവിടെ അപ്പോഴും മറ്റുള്ളവർക്ക് വേണ്ടി അഭിനയം തുടർന്നുകൊണ്ടേയിരുന്നു.
ഞാനിവിടെ എനിക്കുവേണ്ടി ജീവിക്കാനും.
ജീവിതത്തിൽ ജയിക്കാൻ ചില അപ്രിയ നിമിഷങ്ങളെ നേരിടുക തന്നെയാണ് നല്ലത്.
“തോൽപിക്കാൻ നൂറുപേരുണ്ടാകും ജീവിച്ചുകാണിക്കാനാണ് പാട് ” എന്നതൊക്കെ കഴിഞ്ഞകാലം.