ചിങ്ങം പിറന്നാൽ പിന്നെന്നും ഓണമാണ് ; ചിങ്ങം ഒന്നിന് പുതുവത്സരാശംസകൾ നേർന്നു കൊണ്ട് വല്ല്യച്ഛൻ ഞങ്ങൾ കുട്ടികൾക്കെല്ലം ഒറ്റരൂപ തുട്ട് കൈനീട്ടം തരുമായിരുന്നു , ആ ഒറ്റരൂപതുട്ടിന് അന്ന് വയറൻ പൊറിഞ്ചുവിന്റെ പീടികയിൽ നിന്നും അഞ്ചോ ആറോ പുളിഞ്ചി മിഠായി കിട്ടിയിരുന്നെന്നാണ് ഓർമ്മ ., അങ്ങനെ പുളിഞ്ചി മിഠായുടെ മാധുര്യം നുണഞ്ഞു കൊണ്ടാണ് ഞങ്ങൾ കുട്ടികളെല്ലാം അന്ന് ഓണത്തെ വരവേറ്റിരുന്നത് …
അത്തം പത്തിന് പൊന്നോണമാണ് , എന്നാൽ ഓണപരീക്ഷ കഴിയുന്നതോ ഓണത്തിന് മൂന്നോ നാലോ ദിവസം മുൻപും ., അവസാനദിവസം കണക്കെങ്ങാനുമാണ് പരീക്ഷയെങ്കിൽ പിന്നെ പറയേം വേണ്ട , അന്നത്തെ പരീക്ഷ പേപ്പറിലെ കണക്കവിടെ കിടക്കും , പിറ്റേന്നാൾ ആരംഭിക്കുന്ന ഓണാവധിയെക്കുറിച്ചുള്ള കണക്കുകൂട്ടലുകളാകും പിന്നീട് അവിടെ നടക്കുക …
തൊടിയിലെ ചാലിൽ നിന്നും കിട്ടിയിരുന്ന കളിമണ്ണിന് ബദലായ മണ്ണ് ഉപയോഗിച്ച് തൃക്കാക്കരയപ്പനെ നിർമ്മിക്കണം , മുൻപേ കണ്ടുവെച്ചിട്ടുള്ളിടങ്ങളിൽ നിന്നെല്ലാം തുമ്പപ്പൂ ശേഖരിക്കണം , തൃക്കാക്കരയപ്പനിൽ ചൂടാനുള്ള കടലാസ് പൂക്കൾ ഉണ്ടാക്കണം ; അതിനുള്ള സാധന സാമഗ്രികൾ ; ഓണത്തിനുള്ള പലചരക്ക് വാങ്ങാൻ പോകുമ്പോൾ ഏട്ടനോട് പറഞ്ഞ് മറക്കാതെ വാങ്ങിപ്പിക്കണം ; പറ്റിയാൽ ഒന്ന് വാശിപിടിച്ച് ഒരു ച്യൂയിഗം ഒപ്പിക്കണം , ഇത്തരം കണക്കുക്കൂട്ടലുകൾക്കിടയിൽ പാസ്സ് മാർക്കിനുള്ളത് വല്ലതും എഴുതിയാലായി …
പിന്നീടുള്ള പൂരം ഓണതലേന്നാണ് ., തൃക്കാക്കരയപ്പനെ വെച്ച് തൊഴുത് ഓണം വന്നാറപ്പേ …. എന്ന് നീട്ടിയൊരാർപ്പ് വിളിയുണ്ട് ആ വിളിക്ക് മറുപടിയായ് കൂടെയുള്ളവരിൽ നിന്നൊരു മറുവിളി ഉയരും ….
ആർപ്പേ .. ആർപ്പേ .. ആർപ്പേ …
അങ്ങനെയൊരു മൂന്നു വിളി കഴിഞ്ഞാൽ ആ വീട്ടിൽ ഓണം എത്തി എന്നാണ് പറയുക , അങ്ങനെ ഓരോ വീട്ടിലും ഓണം വെച്ചു കഴിഞ്ഞാൽ പിന്നെ ഉച്ചത്തിൽ ആർപ്പുവിളിക്കുന്ന ഉണ്ണിയേട്ടനെയും കൂട്ടി വീടുകളായ വീടുകളിലെല്ലാം കയറിയിറങ്ങിയൊരാർപ്പു വിളിയുണ്ട് , അന്നേരം അവിടങ്ങളിൽ നിന്നെല്ലാം തൃക്കാക്കരയപ്പന് നേദിച്ചതിൽ നിന്നും കിട്ടിയിരുന്ന മധുരമിടാത്ത പൂ അടയുടെ സ്വാദ് അതൊരു പ്രത്യേക സ്വാദ് തന്നെയായിരുന്നു …
ഓർത്തെടുക്കുവാനാണെ ഇനിയുമുണ്ടേറെ ഓർമ്മകൾ … പുലർകാലേ പ്രായഭേദമന്യേ അയൽപക്കത്തെ കൂട്ടുകാരെയെല്ലാം കൂട്ടി പൂ പറിക്കാൻ പോയിരുന്നത് ; ഓണത്തിന് കിട്ടിയിരുന്ന പുതുമണം മാറാത്ത പുത്തൻ ഓണകോടിയെക്കുറിച്ച് ; ഓണസദ്യയിലെ പ്രിയപ്പെട്ട വിഭവമായ പാലടപ്രഥമനെക്കുറിച്ച് ; രണ്ടോണനാളിലെ കുമ്മാട്ടിയെക്കുറിച്ച് ; നാലോണനാളിൽ തൃശ്ശൂർ നഗരിയിൽ പോയി കണ്ടിരുന്ന പുലിക്കളിയെക്കുറിച്ച് … അങ്ങനെ ഒരറ്റത്ത് നിന്ന് ആരംഭിച്ചാൽ വിളക്കി ചേർക്കപ്പെട്ടൊരാ ഓർമ്മകളുടെ ചങ്ങല കണ്ണികളങ്ങനെ നീളും …
ഒടുക്കം , ശബ്ദകോലാഹളങ്ങളെല്ലാം നിലയ്ക്കുമ്പോൾ തള്ളപുരയ്ക്കകം വീണ്ടും പതിയെ ഏകാന്തമായൊരാ ഇരുട്ടിന് വഴി മാറികൊടുക്കും ; ചക്കമുറിയിലെ (സ്റ്റോർ റൂം) വടക്കേ മൂലയ്ക്കൽ പൊടിപിടിച്ചിരുന്ന വലിയ ഉരുളിയും ചട്ടകവുമെല്ലാം പാതിയേമ്പുറത്ത് (കിച്ചൻ സ്ലാബ്) നിന്നും വീണ്ടും തൽസ്ഥാനത്തേക്ക് തന്നെ തിരിക്കും ; കുട്ടതളത്തിലെ (വാഷിംഗ് ഏരിയ) തിരക്കൊഴിയും ; തട്ടിൻപുറം (അപ് സ്റ്റയർ റൂം) വീണ്ടും തുറന്നിട്ടൊരാ ജലകത്തിൽ കൂടി വിചനമായൊരാ മണലിപുഴയുടെ ഗതിവേഗതയിൽ തന്നെ അഭയം പ്രാപിക്കും ., ഒടുവിൽ , സദ്യ വിഭവങ്ങളിൽ മിച്ചംവരുന്നൊരാ പുളിഞ്ചിയും മാങ്ങ അച്ചാറും ഇട്ടുവെയ്ക്കുന്നൊരാ കുഞ്ഞു ഭരണികൾ കൂടി കാലിയാകുന്നതോടെ അക്കൊല്ലത്തെ ഓണത്തെക്കുറിച്ചുള്ള സംസാരങ്ങൾ തന്നെ നിലയ്ക്കുന്നു …
ഓർമ്മകളുടെ തിരുമുറ്റമായെന്നും വിളങ്ങിയിരുന്നതാ തറവാട് വീടായിരുന്നു , അത്തരം ഓർമ്മകൾക്കെന്നും തിരിതെളിയിച്ചിരുന്നതാകട്ടെ ആ തറവാട്ടിലെ മുത്തശ്ശിയും , ഇന്ന് മുത്തശ്ശിയില്ല തറവാടും ശോഷിച്ചിരിക്കുന്നു … ഹൃത്തിലെ മധുരോദാരമായ ഇത്തരം ഓർമ്മകൾക്ക് മങ്ങലേൽക്കാത്തിടത്തോളം കാലം ഇനി പിറവികൊള്ളുന്നോരോ ഓണവും നല്ലോർമ്മകൾക്കൊപ്പം ചേർത്തുവെയ്ക്കാനാകുന്ന നല്ലോണങ്ങൾ തന്നെയാകുമെന്ന് പ്രത്യാശിക്കാം







