പൂരാടക്കളത്തിലെ പൂക്കൾ വെയിലേറ്റ് വാടിതുടങ്ങുമ്പോൾ മുറുക്കിചുവപ്പിച്ച ചുണ്ടും വലിച്ചുടുത്ത സാരി ശരീരം താങ്ങുന്നെന്ന വണ്ണം വളാത്തി വീടിന്റെ പടികേറി വരുന്നത് എന്റെ ഓർമയിലിപ്പോഴുമുണ്ട്. കയ്യിലുള്ള ഭാണ്ഡകെട്ട് വീടിന്റെ വടക്കോർത്തുമ്മറത്ത് വെച്ചു കയ്യും മുഖവും കഴുകി ഒതുക്കമില്ലാത്ത മുടി ഉച്ചിയിൽ കെട്ടിവെച്ചു വളാത്തി ആദ്യം തന്നെ ചോറുണ്ണാൻ ഇരിക്കും. പിന്നീടാണ് തന്റെ കൈവശമുള്ള വളകളുടെ ശേഖരം തുറന്നുകാണിക്കൂ. അതുകൊണ്ടാവാം ഓർമകളിൽ വളാത്തിയ്ക്ക് പുളിയിഞ്ചിയുടെയും രസകാളന്റെയും മണമാണ്. ചോറ് കുഴച്ചുകഴിക്കുമ്പോൾ തന്നെ കയ്യിലുള്ള വളകൾ കിലുങ്ങിതുടങ്ങും. കൈവശമുള്ളതിൽവെച്ചു ഏറ്റവും പുതിയ രീതിയിലുള്ള കുപ്പിവളയാകും വളാത്തി ധരിച്ചിട്ടുണ്ടാവുക. ഊണുകഴിഞ്ഞങ്ങോട്ട് വളകളുടെ കമനീയ ശേഖരം കാണിച്ചുതുടങ്ങും.. കല്ലുവള, കുപ്പിവള, ചുറ്റുവള എന്നിങ്ങനെ അക്കാലത്തെ പ്രമുഖ വളകളെല്ലാം വളത്തിയുടെ പക്കൽ ഭദ്രമായി പേപ്പറിൽ ചുരുട്ടിവെച്ചിട്ടുണ്ടാകും. തറവാട്ടിലുള്ള എല്ലാ പെണ്ണുങ്ങൾക്കും എന്റെ അച്ഛമ്മ അവരവരുടെ ഇഷ്ടത്തിനനുസരിച്ചുള്ള വളകൾ കൈനിറയെ വാങ്ങിത്തരും. വീട്ടിലെ ജനിച്ചുവീണ ഉണ്ണിയ്ക്ക് ആദ്യത്തെ കരിവളയും കണ്മഷിയും കറുത്ത ചെരടും വളാത്തിയുടെ കയ്യിൽനിന്നെ അച്ഛമ്മ വാങ്ങൂ. ഗർഭിണികളാരെങ്കിലുമുണ്ടെങ്കിൽ അവർക്ക് ജനിക്കാൻ പോകുന്ന കുട്ടികൾക്ക് മുന്നേ കൂട്ടി വാങ്ങിവെയ്ക്കുകയും ചെയ്യും. പിന്നീടങ്ങോട്ട് ഞങ്ങളുടെ വീട്ടിൽ പെണ്ണുങ്ങൾ തമ്മിൽ മത്സരമാണ്. ആരാണ് ഏറ്റവും കൂടുതൽ കാലം വളകൾ പൊട്ടാതെ കയ്യിലിട്ട് നടക്കുന്നതെന്നു!എത്രയൊക്കെ പണിയെടുത്താലും അമ്മമാരായിരിക്കും അവസാനം വരെ കുപ്പിവളകൾ പൊട്ടാതെ സൂക്ഷിക്കുന്നത് .കുട്ടികളായ ഞങ്ങളുടെ എല്ലാം സ്കൂൾതുറന്ന ആഴ്ച തന്നെ മുഴുവൻവളകളും പൊട്ടിപോയിട്ടുണ്ടാവും. അമ്മമാർ എങ്ങനെയാണ് അവ പൊട്ടാതെ സൂക്ഷിക്കുന്നതെന്ന് എല്ലാകൊല്ലവും ഞാൻ അത്ഭുതപ്പെടാറുണ്ട്.. പിറ്റേന്ന് ഉത്രാടംരാത്രിയിൽ വീടിനടുത്തുള്ള വാരസ്യാർ പറമ്പിലെ തിരുവാതിരയ്ക്ക് പാട്ടിനേക്കാൾ ഉച്ചത്തിൽ കിലുങ്ങുന്ന കുപ്പിവളകളുടെ ശബ്ദമായിരിക്കും.പാട്ടിന്റെ താളത്തിൽ കൈ താഴുകയും പൊങ്ങുകയും ചെയ്യുമ്പോൾ ആ കുപ്പിവളകളുടെ സൗന്ദര്യം വല്ലാതങ് വർധിക്കും! ആ പരിസരത്തെ എല്ലാ പെണ്ണുങ്ങളും കൈനിറയെ വളാത്തിയുടെ പക്കലുള്ള വളകളണിഞ്ഞു ഓണം ആഘോഷിക്കുന്നതിന്റെ കുപ്പിവള കിലുക്കം ഇന്നും എന്റെ മനസ്സിലുണ്ട്. ആ ഓർമ്മയ്ക്കായി ഞാൻ എല്ലാ ഓണത്തിനും കൈനിറയെ കുപ്പിവളകൾ നിർബന്ധമായും ധരിക്കാറുണ്ട്… കാലം മാറിയപ്പോൾ വളാത്തിയും ഒരു ഓർമമാത്രമായി എങ്കിലും അന്നത്തെ ഓണത്തിന്റെ കുപ്പിവളക്കിലുക്കങ്ങൾ എൻറെ മനസ്സിൽ മറ്റൊരു ഓണം സമ്മാനിക്കുന്നു…



എന്റെ കൈകൾ
വിവാഹ ശേഷം ആദ്യമായാണ് ഞങ്ങൾ പരസ്പരം തർക്കിക്കുന്നത്…, അതും വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം…., കാരണം നിസാരമാണ്…., ഒരു മനുഷ്യനിലെ സ്നേഹം മുഴുവൻ എവിടെയാണ് എന്നതിനെ ചൊല്ലിയാണു






