ഓണം കേരളീയരുടെ ദേശീയ ഉത്സവമാണ്. ഓണം ഓരോരുത്തർക്കും മറക്കാനാകാത്ത മധുരതരമായ അനുഭവങ്ങൾ സമ്മാനിക്കുന്ന ഒന്നാണ്. ചിലർക്കു അതു കുറേ ദുഃഖങ്ങൾ സമ്മാനിക്കുന്നതും ആകാം. എനിക്ക് മറക്കാനാകാത്ത ഓണം എൻ്റെ ബാല്യത്തിലെ ഓർമ്മകളാണ്. അന്ന് ഓണം എന്ന് പറഞ്ഞാൽ ഏറ്റവും സന്തോഷം തോന്നുന്നത് ഓണപ്പരീക്ഷ കഴിഞ്ഞ് സ്കൂൾ അടച്ച് എല്ലാരും കൂടി തറവാട്ടിലേക്ക് പോകുന്നതാണ്. നഗരത്തിൽ ഞങ്ങൾ താമസിച്ചിരുന്ന വീട് വളരെ ചെറുതും. അച്ഛൻ്റെ ഒരു ചെറിയ വരുമാനം മാത്രമാണ് ഞങ്ങൾക്കുണ്ടായിരുന്നത് അപ്പോൾ ഓണത്തിന് കോടിയെടുക്കുക എന്ന് പറയുന്നത് ഇന്നത്തെ പോലെ കടയിൽ പോയി എടുത്തിരുന്നില്ല.ഓണത്തിന് ഒരു മൂന്നുമാസത്തിന് മുമ്പ് തുണി കച്ചവടക്കാർ തുണികൾ വീട്ടിൽ കൊണ്ടുവന്ന് ഇൻസ്റ്റാൾമെൻറ് ആ ഒരു രീതിയിൽ, ഇന്നത്തെ പോലെ അന്ന് വലിയ സെലക്ഷനോ, കളർ നോക്കി എടുക്കണം അങ്ങനെയൊന്നും അറിയില്ല. അമ്മ എടുത്തു തരുന്നത് ഞങ്ങൾ തയ്ച്ചിടാറുണ്ട്. അന്നൊക്കെ ഒരുപാട് ആഗ്രഹിച്ചിരുന്നു ഓണത്തിന് ഒരു പട്ടുപാവാട പക്ഷേ എൻ്റെ ആഗ്രഹം സാധിച്ചു തരുന്നത് അച്ഛമ്മയാണ്.അച്ഛൻ്റെ തറവാട്ടിൽ പെൺകുട്ടികൾ കുറവായിരുന്നു, അതുകൊണ്ട് കൂട്ടത്തിൽ ചെറിയ കുട്ടിയായ എനിക്ക് ഒരുപാട് പരിഗണനയും. അപ്പോൾ എല്ലാരും എനിക്ക് ഓണക്കോടി എടുത്തു തരുമായിരുന്നു.
അച്ഛമ്മയുടെ തറവാട് വളരെ വലുതാണ്. അവിടെ തൊടിയിൽ ധാരാളം മരങ്ങൾ ഉണ്ട്, ഞങ്ങൾ വരും എന്ന് അറിയുമ്പോൾ തന്നെ മുത്തശ്ശി അതിൽ രണ്ടു മരങ്ങളിൽ ഊഞ്ഞാൽ കെട്ടും. ചെറിയ കുട്ടികൾക്ക് ആടാൻ ഒരു ഊഞ്ഞാലും മുതിർന്ന കുട്ടികൾക്കു വേറൊരു ഊഞ്ഞാലും കുട്ടികൾ തമ്മിൽ വഴക്കില്ലാതിരിക്കാൻ. മുത്തശ്ശിയുടെ ദീർഘവീക്ഷണം. ഞങ്ങൾ അവിടെ എത്തുന്നതിനു മുൻപേ തന്നെ മുത്തശ്ശി ചക്ക ഉപ്പേരി, ഏത്തക്ക ഉപ്പേരി, ചക്ക വരട്ടി മുതലായവ ഉണ്ടാക്കി വെച്ചിട്ടുണ്ടാകും.
തറവാട് മുറ്റത്ത് വലിയൊരു പൂക്കളം ഒരുക്കിയിരിക്കും, അതിനുവേണ്ടിയുള്ള പൂക്കൾ നമ്മുടെ തൊടിയിലും അടുത്തുള്ള വീട്ടിലെ പൂക്കൾ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അത് കുട്ടികളായ ഞങ്ങൾ തന്നെ ശേഖകരിച്ചു കൊണ്ടു വരികയും ചെയ്യും. ഇന്നത്തെ പോലെ മാർക്കറ്റിലുള്ള പൂക്കൾ ഒന്നും അന്ന് ഉപയോഗിച്ചിരുന്നില്ല.
കറിക്ക് ഉപയോഗിക്കുന്ന കറി കൂട്ടായാലും, വെളിച്ചെണ്ണ ആയാലും അരിയായാലും മറ്റെന്ത് പച്ചക്കറികൾ ആയാലും അവിടെ വിളയുന്നതു മാത്രമാണ് ഉപയോഗിക്കുന്നത്.
തിരുവോണദിവസം രാവിലെ അച്ഛമ്മയാണ് ആദ്യം ഉണരുന്നത്. ഉണർന്ന് കുളിച്ച്, പൂജാമുറിയിൽ പോയി വിളക്ക് കത്തിച്ച് അവിടുന്ന് ഒരു കൈവിളക്ക് കത്തിച്ചു കൊണ്ടുവന്നു പൂക്കളത്തിന് അടുത്തുള്ള വിളക്ക് കത്തിക്കും. അത് കഴിഞ്ഞ് അടുത്തുള്ള തുളസിത്തറയിലും വിളക്ക് കത്തിക്കും. അത് കഴിഞ്ഞ് ഞങ്ങൾ കുട്ടികൾ ഓരോരുത്തരായി മുത്തശ്ശിയുടെ അടുക്കൽ വന്ന് മുത്തശ്ശി തരുന്ന ഓണക്കോടി മേടിച്ച്,
അതിനൊപ്പം മുത്തശ്ശി എല്ലാവർക്കും ഓരോ ചെറിയ സ്വർണനാണയം തരുമായിരുന്നു.
അതു കഴിഞ്ഞു ഒരു അമ്പലമുണ്ട്, അവിടെ പോയി കുട്ടികളായ ഞങ്ങളൊക്കെ തൊഴുതു വരുമ്പോൾ, ഭഗവാനെ നേദിച്ച ഇലയുടെയും അവലും മലരും ശർക്കരയും തേങ്ങയും ചേർത്തു കുഴച്ചതും ഞങ്ങൾക്ക് തരും. അതൊരു പ്രഭാതഭക്ഷണം ആയിട്ട് തന്നെ നമുക്ക് കഴിക്കാൻ പറ്റും. ഇന്നത്തെ കുട്ടികൾ കഴിക്കുമോ സംശയമാണ്. അത് കഴിഞ്ഞാൽ അടുത്തുള്ള ആൾക്കാരൊക്കെ മുത്തശ്ശിയെ കാണാൻ വരാറുണ്ട്, മുത്തശ്ശിക്ക് ഓണക്കോടി കൊണ്ടുകൊടുക്കും. പറമ്പിലെ പണിക്കാര്, പുറം പണിക്കു നിൽക്കുന്ന ജോലിക്കാർ, അവർക്കൊക്കെ മുത്തശ്ശി ഓണക്കോടിയും കൈനീട്ടവും കൊടുക്കും നമ്മുടെ ഇവിടെ വിഷുവിന് ആണല്ലോ കൈനീട്ടം അവിടെ അങ്ങനെയല്ല ഓണത്തിനും കൈനീട്ടം കൊടുക്കും. അതുകഴിഞ്ഞാൽ കുട്ടികൾ ഊഞ്ഞാലാടാൻ
പോകും. മുത്തശ്ശിക്ക് തിരുവാതിരക്കളി ഇഷ്ടമായതുകൊണ്ട് കുറച്ചു മുതിർന്ന പെൺകുട്ടികൾ തിരുവാതിര കളിക്കാറുണ്ട്.
അതുകഴിഞ്ഞാൽ അവരും നേരെ ഊഞ്ഞാലിനടുത്തേക്ക് ഓടും. ഉച്ചയ്ക്ക് ഓണസദ്യ കഴിഞ്ഞാൽ, വിരുന്നുകാരൊക്കെ തിരിച്ചുപോകും. അടുത്ത ദിവസത്തെ ഓണത്തിന് നമ്മളെയൊക്കെ അവരുടെ വീട്ടിലേക്ക് ക്ഷണിക്കും. ഈ വീട്ടിലെ അമ്മയും ചെറിയമ്മയും അമ്മായി എല്ലാരും രാവിലെ അവിടെ പോയി പാചകത്തിന് സഹായിക്കാറുണ്ട്.
ഇന്നത്തെ ഓണത്തിന് ഒരുപാട് മാറ്റങ്ങളും, ആഘോഷിക്കുന്ന രീതികളും ഒരുപാട് വ്യത്യാസമുണ്ട്. സമയക്കുറവായിരിക്കാം അല്ലെങ്കിൽ ഇതിലൊക്കെ എന്ത് എന്നൊരു മനസ്സിന്റെ തോന്നലും ആകാം. അന്നത്തെപ്പോലെ ഓണത്തിന് മുമ്പുള്ള ഒരു ഒരുക്കവും ഇന്ന് കാണാനില്ല എല്ലാം ഓൺലൈനിൽ മാത്രം. സദ്യ മുതൽ പൂക്കളം വരെ. രാവിലെ എണീറ്റ് കുളിക്കുക, പറ്റുമെങ്കിൽ ഒരു ക്ഷേത്രദർശനം അതുകഴിഞ്ഞാൽ ഓണസദ്യ റെഡിയായി കഴിക്കുക. പിന്നെ കുടുംബസമേതം പുറത്തേക്ക് ഒരു യാത്ര. അവിടെ തീരുന്നു നമ്മുടെ ഇപ്പോഴത്തെ ഓണം.
എത്രയൊക്കെ പുരോഗതി വന്നാലും എന്തൊക്കെ ഓൺലൈനിൽ, വാങ്ങിച്ചാലും ഓർമ്മയിൽ തങ്ങി നിൽക്കുന്നതെന്നും നമ്മുടെ ബാല്യത്തിലെ ഓർമ്മകളാണ്. ബാല്യത്തിൻ വിരൽത്തുമ്പിലെ ശർക്കര നുണയുമ്പോൾ, എന്നിൽ നിറയും മായാത്ത ഓർമ്മയിലെ നമ്മുടെ പൊന്നോണം.







